Tuesday, June 18, 2013

ഞായറെഴുന്നേല്പ്പിന്റെ
അധികഭാവുകത്വം മതിയാക്കി
ഒടുവിലത്തെ
വണ്ടിയിലേയ്ക്കോടിക്കയറുന്ന
ക്ലാസ്സിക്ക് ദൈവത്തെ
30 കാരിയുടെ സ്വപ്നം കണ്ടുമുട്ടുന്നു.
അത്രമേൽ പ്രിയതരമായ ഗ്രാമത്തിലേയ്ക്കു
ടിക്കറ്റെടുത്ത് സ്വതന്ത്രനാകുന്നു,
ഇവിടേയും സ്വപ്നബദ്ധയായത് ഞാനല്ലേ
പച്ചിലമരുന്നു പോലെ ഇറ്റ് വീഴുന്നത്...
തല കീഴായി നിന്നു
സ്വന്തം ചങ്ക് കാർന്നു തിന്നുന്ന
അതിസാധാരണമായ പക്ഷിയാവുന്നു
എത്ര കൊത്തിയിടുന്നു
എന്നെ ഞാൻ തന്നെ..

കുരിശുകൾ നിത്യവും
ഒഴിഞ്ഞു കിടക്കണമെന്നു
മോഹിച്ചിട്ടും
എന്തിനു തറയ്ച്ചു വെയ്ക്കുന്നു
എന്നെ ഞാൻ തന്നെ..
നീയല്ലാതെ
ഒന്നിനും ഒരു പരിഹാരമില്ലെന്നറികെ,
കാക്കത്തൊള്ളായിരം കുരുവികളെ
ചങ്കിലൊളിപ്പിച്ച പൊത്തിൽ നിന്നുണർത്തുകയും
എന്റെ പുഴയ്ക്കു മീതെ പറത്തുകയും
ആനന്ദോന്മാദമായ ചിലയ്ക്കലുകൾ
എന്നിലലിയാതെ പൊന്തിച്ചു കിടത്തുകയും
അതൊക്കെയും
പൊടുന്നനെ ആമ്പലുകളായി വിളയിക്കുന്നതും
എങ്ങനെയാണ്‌ നീ..?