Saturday, August 4, 2012

മള്‍ബറി ഇലക്കടിയില്‍ ഒരു പട്ടുനൂല്‍ നൊമ്പരം
ഏഴു സന്ധ്യപ്പക്ഷികളിലൂടെ ഒരു റെയിൻബോ പറന്നു പോവുന്നു..

എന്റെ എലിവേഷങ്ങളെയെല്ലാം
നീ കുഴലൂതി പിടിക്കുന്നു..

ചന്ദ്രനിന്നൊരു തൂവെളുപ്പന്‍ മുയല്‍ക്കുട്ടി

അസ്സംബ്ലി ഗ്രൗണ്ടില്‍ നിന്ന്
ക്ലാസ്സിലേയ്ക്കോടി കയറവെ
ഊരിവീണ നാപ്കിനുകള്‍
ചുവന്നുചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ തുടങ്ങി

എന്റെ കാളീ,
കറുത്ത സുന്ദരി,
നിന്റെ നാരങ്ങാമാലയിലും,
വേപ്പിലക്കുലകളിലും, 
മിനുക്കുസാരിയിലും,
രത്നമണിച്ചിലമ്പിലും,
കള്ളുകുടത്തിലും,
വലത്തെപകുതിയിലുമാണ്‌ എന്റെ കണ്ണ്‌..

അടുത്ത പുറമ്പോക്കില്‍
ചുരുട്ടിയിട്ട
നിരവധി മുടിക്കെട്ടുകള്‍
ഉടക്ക് നിവര്‍ത്തുമ്പോമ്പോഴും
എണ്ണ തേയ്ക്കുമ്പോഴും
എന്റെ തലയ്ക്ക് കൂടുതലഴകെന്നു മറന്നവര്‍
ഭൂതകാലത്തില്‍
തല മറന്നു എണ്ണ തേച്ചവരാണ്
അപ്പുപ്പന്‍താടികള്‍ പോലെയും,
പക്ഷിതൂവലുകള്‍ പോലെയും, 
എന്റെ നേര്‍ക്ക് ചുമ്മാ കൂളായി പറന്നിറങ്ങുന്നത്
എന്നിട്ടിപ്പോ, 
മറവി മറന്നു വീണ്ടും തല തേടുന്നുത്..

ചന്ദ്രനിന്ന് കൂടുതല്‍ വെളുപ്പ്‌..
പോയി ഒന്നുമ്മ വച്ചാലോ,
ആയിരം വെള്ളക്കുഞ്ഞങ്ങളെ പെറ്റിട്ട് ആകാശം നിറച്ചാലോ..?!!
ഒരു കെട്ടു കറ്റയുമായി
ചാറ്റല്‍ മഴ നനഞ്ഞു പോകും
ചെറുമിയാണ് ഞാന്‍ ...
മടതണുപ്പില്‍ പുതഞ്ഞു കിടക്കുന്ന കൃഷിക്കാരാ
നിന്റെ തലകണ്ടത്തിന്‍ മുകളിലൂടെയുള്ള
എല്ലാ പോക്കിലും,
എന്റെ നടത്തം പതിയെയാവുന്നു..
എന്റെ പാദങ്ങള്‍ക്ക് തണുക്കുന്നു..


രോമാവൃതമായ 
നിന്റെ പൊക്കിള്‍ 
ഒരു നക്ഷത്രഗര്‍ത്തമാണ്..
കാണാതായ എന്റെ അനവധി മഴവില്ലുകളെ 
തിരഞ്ഞെത്ര വട്ടം നോക്കി
ഞാന്‍ കുഴഞ്ഞുചുറ്റിയയിരുട്ടുവട്ടം..!!

ഒറ്റച്ചെരിപ്പിട്ടു 
പൂമ്പാറ്റത്തോട്ടം കേറവേ
ടക്-ടക് കുതിരയില്‍
ആ വഴി വന്നേയ്ക്കാവുന്ന 
സിന്‍ട്രല്ലയുടെ പഹയന്
അവിചാരിതം; ഒരു ഉമ്മയില്‍
മറുചെരുപ്പവന്‍
എന്റെ കാലില്‍ അണിയിക്കും

തുടകളൊളിപ്പിച്ച ശലഭമണിപതക്കം
പ്രകാശം പരത്തവെ
ചില ആകാശങ്ങള്‍ നിലത്തും പറക്കാന്‍ തുടങ്ങി

ചുറ്റിത്തിരിഞ്ഞ നിന്റെ മുലമൊട്ടുകള്‍
മുന്തിരിങ്ങാമണിവള്ളിയില്‍ കുല കെട്ടുന്നു..
കോതപാട്ട് നിര്‍ത്തി
ഞാനെന്റെ കുറുക്കന്‍വാ തുറക്കുന്നു
വിഡ്ഢിവേലയില്‍ വൃഥാ ചാടുന്നു...

നെറ്റിയിലെഴുതിയ
മഴ എന്ന വാക്ക്
തുള്ളിയായി പെയ്യുന്നു
നീ ചുരുങ്ങി മങ്ങുന്നു..
തടാകത്തിലെന്ന പോല്‍ 
ആണ്ടു നീ പോകവേ
ഒരു കൈ നീട്ടി 
നിന്നെ ഞാന്‍ വലിച്ചെടുക്കുന്നു..

ഒരു യോഗി മലയിറങ്ങിവന്നെന്റെ മുറ്റത്ത്‌
എന്റെ ചില്ലകള്‍ , ഇലകള്‍ , കനികള്‍
എല്ലാം പച്ചവിത്തുകളാക്കി നീട്ടി എറിയുന്നു..
ഞാന്‍ പുതുതായി പൊടിക്കുന്നു..
ചെറിപ്പൂങ്കുലകളില്‍ മടുത്ത്
വസന്തം എന്നില്‍ വന്നിരിക്കുന്നു.. 
ഞാന്‍ ഒരു താമരാരണ്യമാവുന്നു

പുഴുവായി ധ്യാനിക്കണം പൂമ്പാറ്റയ്ക്ക്... 
പുള്ളികള്‍ ഉടലിനെ പൊതിഞ്ഞു 
ഒരു പച്ചിലയെ സ്വപ്നം കാണുന്നു

ചില്ലയിലക്കൂടില്‍
വസന്തത്തിന്റെ കുഞ്ഞുങ്ങള്‍...
പൂവള്ളികള്‍ കളിപ്പിക്കുന്ന
ശകുന്തപക്ഷികളുടെ നിര്‍വൃതി
പായല് ‍കുമിളുകളുടെ വെളുപ്പ്‌..
ചോനകപുല്ലിന്റെ സുഗന്ധത്തില്‍
ഭൂമിക്ക് കാടത്തിപെണ്ണിന്റെ വശിത്വം..

ചാമ്പയ്ക്കാമരങ്ങള്‍ക്കിന്നു
പൂവേളയുടെ കുടമണി കെട്ടല്‍ ..

നീലിച്ച ക്യാന്‍വാസില്‍
എന്റെ ലോകത്തിലെ
മുഴുവന്‍ ഇരുട്ടും നിറച്ച ഒരു വഞ്ചി
ഞാന്‍ കെട്ടഴിച്ചു വിടുന്നു...
പോ തോണി പോ...
പോയി പവിഴപ്പുറ്റുകളില്‍
ഭ്രമിച്ചു പോയ
എന്റെ വെളിച്ചത്തിന്‍ മുക്കുവനെയും
കൊണ്ടിങ്ങു വാ...

ഇവിടെയാണിന്ന് നമ്മുടെ കടല്‍നൃത്തം..

ചവിട്ടേണ്ടത്
അക്കരക്കല്ലോ
ഇക്കരക്കല്ലോ
ഏതെന്നറിയാതെ
തിരയുന്നു ഞാന്‍ പിന്നെയും
ശാന്തശിലാമോഹിനിയെ...

നാവു കുടഞ്ഞുനുണഞ്ഞ പച്ചപ്പുളിക്കാലം,
ഊര് തെണ്ടും കിറുക്കിപ്പെണ്ണ്
ഒരു തുണ്ടമായി കവരം ചാടിയിറങ്ങുന്നു..
ഹാ..പുളിക്കു മീതെ ഉപ്പ്....ഉപ്പിന് മീതെ പുളി...
ഒരു കവിത പാടി, പുളിങ്കുരു തുപ്പിയെറിയുന്നു...
അവള്‍ക്കിന്നു പുളിമധുരസമൃദ്ധിയുടെ കൊട്ടിപ്പാടല്‍ ...

കുടമല്ലികയുടെ കടുന്തുടി...
കറുകറുപ്പില്‍ 
വെള്ളവെള്ളയായി ചിനുചിനാന്ന്....
ഒരു കൊച്ചരിപ്പൂക്കാലം..

തണല്‍പച്ചയില്‍ പത്മാക്ഷിമാരുടെ പിച്ചിലാട്ടം....


ഒന്നന്നര ലക്ഷം വിലപിടിപ്പുളള
നീലവര്‍ണ്ണമല്‍സ്യമാകണം,
ഫൂ..ന്ന്‍ കുതറിച്ചാടി
ചില്ലുച്ചതുരം പൊട്ടിച്ചു
നോക്കിനില്‍ക്കുന്ന ഗതിയില്ലാത്തവന്റെ 
ഓട്ടകീശയിലിളകി പിടയ്ക്കണം...
അവനെ ഒരു ഭാഗ്യത്തിരുമാലിയാക്കണം..

ഒരു രഹസ്യശിലയായി 
ഏതോ ഒരഗാധദു:ഖത്തിന്റെ പാറക്കറുപ്പില്‍
തിരിച്ചു കൊത്തി വയ്ക്കാമോ എന്നെ..?

പ്രണയത്തിന്റെ ചുവപ്പൻ ചേലയുടിപ്പിച്ച
എന്നെ നീ അസ്വസ്‌ഥതകളുടെ കോമരമാക്കുന്നു..
നീ തേയ്ച്ച കരിമഷി
ഇരുകണ്‍ക്കരയിലുമിരുന്ന്
നമ്മുടെ കിതയ്ക്കുന്ന പ്രാണനെ
ഇത്തിരിത്തോണികളാക്കി ഒഴുക്കി വിടുന്നു...
എങ്ങോട്ടോ പോ..!!

ഞാനാ പൂമരം കുലുക്കി വീഴ്ത്തുന്നു
നിങ്ങളുടെ മേല്‍ കുളിര്‍മഞ്ഞകള്‍ ..

മഞ്ഞ...മഞ്ഞ....
ഞാനും
നിങ്ങളും
ലോകം മുഴുവന്‍ മഞ്ഞ

പെട്ടിക്കുള്ളില്‍ കയറിയവന്‍
ഉറക്കച്ചടവോടെ ഉമ്മറത്ത് ഉലാത്തുന്നു....
മരക്കുരിശില്‍ കയറാന്‍
ഇനി എന്നെ കിട്ടില്ലെന്ന ഭാവത്തില്‍
ഒരിലീവില കാറ്റില്‍ പറത്തുന്നു...

കുരിശിന്മേല്‍ വിളറി നില്‍ക്കുന്ന
നിന്നെ കാണാന്‍ ഒരു ചന്തവുമില്ല..
മുള്ളാണിത്തൊപ്പി വലിച്ചെറിഞ്ഞു
നീ ഇറങ്ങി വരൂ, എന്റെ ആശാരിച്ചെക്കാ..

പെണ്ണുങ്ങളെ വരൂ...
നമുക്കിന്ന് ലേസുപിടിപ്പിച്ച ബാഗുകളുമായി
വഴിയോരങ്ങളിലേക്കിറങ്ങാം..
കടകളിൽ നിന്ന
കല്ലുവളകളും,
വട്ടച്ചാന്തുകൂട്ടുകളും,
മെഴുതിരികളും വാങ്ങാം..
കണ്ണിടുന്ന ചെറുപ്പുക്കാരെ നോക്കി
ഉപ്പുതരികളുള്ള ചൂടുചോളങ്ങൾ
കവിളിലിട്ടു ചിരിച്ചു മറിയാം..
... ഇന്നു ചുറുചുറുക്കുള്ള
സുന്ദരികളാവാം,
ഓമനകളാവാം..

മണ്‍പാത്രത്തില്‍
നിന്നെത്തിനോക്കുന്നു
ഒരു കൂട്ടം മയില്‍കണ്ണികള്‍‍ ...
ഒറ്റനോട്ടം കൊണ്ടവയെന്നെ
ആ പഴയ പാല്‍ക്കാരിപെണ്ണാക്കുന്നു

ഞാൻ നില്ക്കുന്നയിട
ചൂണ്ടികാട്ടുന്ന
ഒരു ദിശാദർശിനി കിട്ടുമോ?
ഞാൻ എവിടെയോ വഴി തെറ്റി നില്ക്കുന്നു...!!

വെളുപ്പിലും
കറുപ്പിലും
ഒരു പോലെ സംഗീതമൊളിപ്പിക്കുന്ന
പിയാനോ പോലെ,
നമ്മെയും കാത്തു ഒരു പുതിയകാലം..
എന്തിലുമൊരു നന്മ കരുതി വച്ച്..


കൈകളിൽ ചുവന്ന ചെറിക നിറച്ച്
അവൻ പിന്നേയും വരുന്നു..
ഒരു അവധിക്കാലവസന്തത്തിനായ്..


ആകാശത്തെ കീറിമുറിച്ച കാർവ്വില്ല്
അവനിൽ ആഴ്ന്നിറങ്ങി
അനേകമായിരം മയിലുകളായി
എനിക്കു ചുറ്റിലും,
ഒരു നീലക്കടലിളകുന്ന മട്ടിൽ...


അവളുടെ കണ്ണിൽ നിന്നു ചാടി
കണ്ണീർതുള്ളിക
രണ്ട് മീൻ കുഞ്ഞുങ്ങളായി മാറി
അയാളുടെ തൊണ്ടയിൽ കുടുങ്ങി നില്ക്കുന്നു...


കഴിഞ്ഞ കർക്കിടക്കത്തിന്
ശ്രാദ്ധം കിട്ടാത്ത പിതൃക്കൾ
അലക്കുകല്ലിലിരുന്ന്
സോപ്പു വെള്ളത്തിൽ
ജന്മാന്തരങ്ങളുടെ വിഴുപ്പുകൾ ഉലുമ്പിപ്പിഴിയുന്നു..
കൊടുക്കാത്ത ചോറിന്റെ പേരിൽ
നേരംകെട്ട നേരങ്ങളിൽ
അവർ എന്നെ നോക്കി പുലഭ്യം പറയുന്നു
കാ കാ എന്നു കാറി വിളിച്ചു കൊണ്ട്...



എന്റെ കിഴക്കുള്ള കാറ്റ്
സൂത്രത്തി കവന്നെടുത്
കുന്നിന്റെ കച്ച പോലെ
ഒരു പുലർച്ചയി
ഇന്നലെ കണ്ട കടലിനെ
കാണാതായിരിക്കുന്നു...
കടൽ വിത്തിന
ഉദരത്തിൽ പേറിയ ക
കരളിലൊരു കരടുമായി
കടലിനെ തിരഞ്ഞു തിരഞ്ഞു തേങ്ങുന്നു...



നീ..
എന്നെ ജീവിപ്പിക്കുന്നവൻ..
സ്നേഹത്തിന്റെ 
ഇക്കരെ മുതൽ അക്കരെ വരെ കാണിച്ചു തന്നവൻ...
ഉയർന്നു പൊങ്ങുന്നതും
താണുപോകുന്നതുമായ തിരയടികളിൽ
കാഴ്ചകൾ കാട്ടി തന്ന്
എന്നെയും നെഞ്ചിലേറ്റി കാലത്തെ തുഴയുന്നവൻ..
പ്രിയപ്പെട്ടവനെ,
നീ എനിക്കെന്റെ ശ്വാസം,
വിങ്ങൽ
ഒടുവിലെന്റെ പ്രാണൻ..


നിത്യവിസ്മയങ്ങളുടെ നിഗൂഢതയിൽ,
എന്നെ നീ പ്രണയിക്കൂ...
നിന്റെ മഹത്തായ സാന്നിധ്യം കൊണ്ട്,
എന്റെ വിഭ്രമങ്ങളകറ്റൂ...
എന്നെ നിന്നിലേയ്ക്കു വലിച്ചെടുക്കൂ,..
പ്രണയകുടീരങ്ങൾക്ക് മുന്നി വെച്ച്,
എന്റെ പിൻകഴുത്തി,
അമർത്തി ചുംബിക്കൂ...
പ്രപഞ്ചത്തിലെ,
ഏറ്റവും ഉല്ലാസവതിയായ,
പെൺകൊടിയാവട്ടെ ഞാൻ..!!!